തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് സർവകലാശാല സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം സർവകലാശാലാ രജിസ്ട്രാർക്ക് കൈമാറി.
വൈസ് ചാൻസലർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്. തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ വിസിക്ക് അധികാരമില്ലെന്ന് അഡ്വ. തോമസ് എബ്രഹാം വ്യക്തമാക്കി. സ്റ്റാൻഡിംഗ് കൗൺസലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ ഉള്ള പൂർണ അധികാരം സർവകലാശാലാ സിൻഡിക്കേറ്റിനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിസിയുടെ നടപടികൾ തികച്ചും നിയമവിരുദ്ധമാണെന്ന് ആരോപിച്ച അദ്ദേഹം, സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ വിസിക്ക് കഴിയില്ലെന്നും തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.